ശാസ്ത്രം വെളിച്ചമാകുന്നു

Sunday 9 December 2012

48. ചരട് കെട്ടിയ കേരളം

1957 ഒക്‌ടോബര്‍ പത്ത്:ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്‌നിക്ക് വിക്ഷേപിച്ച് സോവിയറ്റ്‌യൂണിയന്‍ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 1961 ഏപ്രില്‍ 12 ന് യൂറി ഗഗാറിന്‍ ഭൂമിയെ ഭ്രമണംചെയ്യുന്ന ആദ്യ മനുഷ്യനായി. വാലന്റിന തെരഷ്‌ക്കോവ ബഹിരാകാശത്ത് എത്തിയത് 1963 ജൂണ്‍ പതിനാറിനാണ്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഒരു കൃത്രിമോപഗ്രഹത്തെ ആദ്യമെത്തിച്ചതും സോവിയറ്റ്‌റഷ്യതന്നെ. നാസ്തികതയില്‍ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടിത്തിന് കീഴില്‍ ഏതാണ്ട് അരനൂറ്റാണ്ടിന് മുമ്പാണ് അവര്‍ ഈ സമുജ്ജ്വലനേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. മതേതരവും അനുഷ്ഠാന രഹിതവുമായി നൂറ് കണക്കിന് തുടര്‍ദൗത്യങ്ങള്‍ പിന്നീടവര്‍ പൂര്‍ത്തിയാക്കി. ഇന്ത്യ ഇന്നുവരെ സ്വന്തംനിലയില്‍ ഒരാളെ ബഹിരാകാശത്ത് എത്തിച്ചിട്ടില്ല. തീര്‍ച്ചയായും ഭാവിയില്‍ നമുക്കത് സാധിക്കും. പക്ഷെ അങ്ങനെയൊന്ന് സംഭവിക്കുമ്പോള്‍ എന്തായിരിക്കും ഇവിടെ സംഭവിക്കുക!? ശതകോടികളുടെ പൂജകള്‍ , ഹോമങ്ങള്‍ , മെഴുകുതിരി കത്തിക്കലുകള്‍ , പാതിര കുര്‍ബാനകള്‍ , മൃഗബലികള്‍ , സൈബര്‍ പ്രാര്‍ത്ഥനകള്‍ , ജ്യോതിഷപ്രവചനം......! അര നൂറ്റാണ്ടിന് മുമ്പ് ഒരു മെഴുകുതിരിപോലും കത്തിക്കാതെ ഒരു സോഷ്യലിസ്റ്റ് രാജ്യം നേടിയെടുത്ത ഭൗതികനേട്ടങ്ങള്‍ മെച്ചപ്പെട്ട ശാസ്ത്ര-സാങ്കേതിക പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കാനാണ് ഈ ബദ്ധപ്പാടൊക്കെ! ശാസ്ത്രബോധവും യുക്തിചിന്തയും അഭാവംകൊണ്ട് സാന്നിധ്യമറിയിക്കുന്ന തമോഗര്‍ത്തങ്ങളായി നമ്മുടെ സമൂഹം മാറുകയാണോ?

ഇത് ഇന്ത്യയുടെ പൊതുചിത്രം. പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് സാമാന്യം നല്ല വേരോട്ടമുള്ള കേരളത്തിന്റെ കാര്യവും ഭിന്നമല്ല. ഇന്നത്തെ കേരളത്തെ കുറിച്ച് ആര്‍ക്കും അത്ര തൃപ്തിയില്ല. നവോത്ഥാന മൂല്യങ്ങള്‍ ഇട്ടെറിഞ്ഞ് ഗോത്രത്തിമിരത്തിന്റെയും മതാസക്തിയുടേയും തമോഗുഹകളിലേക്ക് പിന്തിരിഞ്ഞോടാന്‍ വെമ്പുന്ന ഒരു സമൂഹം ഇവിടെ ഉരുവംകൊണ്ടിരിക്കുന്നു. കേരളമാകെ അന്ധവിശ്വാസത്തിലും മതാന്ധതയില്‍ വിറങ്ങലിച്ചുനില്‍ക്കെ പലരും വിവേകാനന്ദനെ ഉദ്ധരിച്ച് കൈ കഴുകുകാനുള്ള ബന്ധപ്പാടിലാണ്. കേരളം ഭ്രാന്താലയമാണെന്ന് ('mad house') വിവേകാന്ദന്‍ വിശേഷിപ്പിച്ചത് 1892 ഡിസമ്പറിലാണ്. വിവേകാനന്ദന്‍ കണ്ടതും ഇന്നത്തെ കേരളം സമ്മാനിക്കുന്നതും ഏറെക്കുറെ വ്യത്യസ്തമായ കാഴ്ചകളാണ്. ജാതിവിവേചനത്തിന്റെ ഇരയായിരുന്ന ഡോ.പല്‍പ്പുവിന്റെ വ്യക്തിഗത നിര്‍ബന്ധത്തിന് വഴങ്ങിയാണ് മുന്‍കൂട്ടി നിശ്ചയിച്ച കാര്യപരിപാടി ഭേദഗതി ചെയ്ത് വിവേകാന്ദന്‍ കേരളത്തിലെത്തിയത്. അയിത്തവും ഉച്ചനീചത്വവുമാണ് അന്നദ്ദേഹത്തെ ഏറെ വീര്‍പ്പുമുട്ടിച്ചത്. ജ്യോതിഷം പോലുള്ള മതാന്ധവിശ്വാസങ്ങളെ ശക്തമായി എതിര്‍ത്ത വിവേകാന്ദന് മറ്റു ചില അന്ധവിശ്വാസങ്ങളോട് മൃദുസമീപനമായിരുന്നു.'നല്ല അന്ധവിശ്വാസങ്ങള്‍ -മോശം അന്ധവിശ്വാസങ്ങള്‍ 'എന്ന വിചിത്ര വിഭജനത്തില്‍ വിവേകാനന്ദനും ആഴത്തില്‍ വിശ്വിസിച്ചിരുന്നു. ഈ വിഭജനം ഇന്നും അസ്വസ്ഥജനകമായി തുടരുന്നു. ഒരുപക്ഷെ കേരളത്തിന്റെ ഇന്നത്തെ പരിതോവസ്ഥയ്ക്ക് കാരണവും അര്‍ത്ഥശൂന്യമായ ഈ വിഭജനമാണ്.

വിഷ്ണുവിനെ ആരാധിക്കാന്‍ വിവേചരനഹിതമായി ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ടാവണമെന്നു വാദിക്കുന്നതും അതിനുവേണ്ടി സമരം ചെയ്യുന്നതും സമത്വബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ നിലപാടാണ്. ആ ദൗത്യം കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചിട്ടുമുണ്ട്. ഒപ്പം വിഷ്ണുവിനെ ആരാധിക്കുന്നത് അന്ധവിശ്വാസപരമാണെന്ന് കൂടി ബോധ്യപ്പെടുത്താന്‍ വിസമ്മതിച്ചതാണ് കേരളത്തില്‍ 'ഭ്രാന്താലയ'ത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് കളമൊരുക്കിയത്. ആഹാരവും വസ്ത്രവും പാര്‍പ്പിടവുംപോലെ പരമപ്രധാനമായ എന്തോ ഒന്നാണ് വിഷ്ണുആരാധന എന്ന വികലധാരണയാണ് ഇതുമൂലം കീഴാളജനതയില്‍ വേരുപിടിച്ചത്. മദ്യം മോശമാണ് പക്ഷെ മദ്യപിക്കുന്നെങ്കില്‍ ഏവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടാവണം എന്നൊക്കെ വാദിക്കുന്നതില്‍ അഭംഗിയുണ്ട്. അന്ധവിശ്വാസ പ്രവണതകള്‍ക്കെതിരെ താത്ത്വിക തലത്തില്‍പോലും പ്രതിരോധം തീര്‍ക്കുന്നതില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ അലംഭാവം കാട്ടിയത് കേരളത്തെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി.

ശാസ്ത്രബോധവും അന്വേഷണത്വരയും മാനവികതയും പരിഷ്‌ക്കരണത്വരയും പ്രോത്സാഹിപ്പിക്കുകയെന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) പ്രകാരം ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണ്(''it shall be duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform''(article 51 A(h)). ആള്‍ദൈവം മുതല്‍ യുക്തിവാദിനേതാവിന് വരെ ബാധകമാണിത്. ഈ ഭരണഘടനാ ബാധ്യതയില്‍ നിന്നാണ് ഇന്നത്തെ പരിഷ്‌കൃതസമൂഹം ഒളിച്ചോടുന്നതെന്ന് സാരം. 'അന്ധവിശ്വാസം എന്നാല്‍ അന്യന്റെ വിശ്വാസം' എന്ന ചതഞ്ഞ നിര്‍വചനത്തില്‍ കാര്യങ്ങള്‍ ലളിതവത്ക്കരിക്കപ്പെടുകയാണ്. സമൂഹത്തില്‍ അന്ധവിശ്വസത്വര കുറയണമെന്നും ശാസ്ത്രചിന്തയും യുക്തിബോധവും വളരണമെന്നും മിക്കവരും ആഗ്രഹിക്കുന്നു. പക്ഷെ പരസ്യമായി പ്രതിരോധിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. അന്ധവിശ്വാസ വിരുദ്ധപ്രചരണം നടത്താന്‍ ആളില്ലാതായിട്ട് കാലംകുറെ ആയി. വിറ്റ് വരവ് ഏതാണ്ട് പൂജ്യമായ, കഷ്ടനഷ്ടങ്ങള്‍ക്ക് നല്ല സാധ്യതയുള്ള, തികച്ചും അനാകര്‍ഷകമായ ഒരു ദൗത്യമാണത്. ആര്‍ക്കാണിതിനൊക്കെ നേരം?! സ്വന്തം അവസരങ്ങള്‍ ഒലിച്ചുപോകുന്നത് കാര്യമാക്കാത്ത മണ്ടന്‍മാരെ മാത്രമെ ഇന്ന് ഈ രംഗത്ത് കാണാനാവൂ. 'ശുദ്ധ ശാസ്ത്രം മാത്രമേ പറയൂ, മറ്റൊരു ബാധ്യതയും ഏറ്റെടുക്കാനാവില്ല' എന്ന പ്രായോഗിക സമീപനം ബലപ്പെടുന്നതിനൊപ്പം സമൂഹത്തിലെ തമസ്സും കനക്കുന്നു. ഞെട്ടിപ്പിക്കുന്ന ഒത്തുതീര്‍പ്പുകള്‍ക്കാണ് നാമിന്ന് ഈ രംഗത്ത് സാക്ഷ്യം വഹിക്കുന്നത്.


അന്ധവിശ്വാസത്വര(to blindly believe) മനുഷ്യമസ്തിഷ്‌ക്കത്തിന്റെ സഹജഗുണമാണ്. പരിണാമചരിത്രം പരിശോധിച്ചാല്‍ അതിജീവനത്തിന്റെ കാര്യത്തില്‍ ഹോമോ സാപിയന്‍സിനെ സഹായിച്ച ഒന്നായിരുന്നു അതെന്ന് കാണാം. എങ്കിലും നാഗരികതയ്ക്ക് അതിനോട് കലഹിക്കാതെവയ്യ. മതത്തിന് വേണ്ടി തുറന്നിടുന്ന വാതിലിലൂടെ തന്നെയാണ് പ്രേതവും വാസ്തുവും നാഡീജ്യോതിഷവും കടന്നുവരുന്നത്. ബാല്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മതബോധനം(religious indoctrination in the childhood) സാധൂകരണവും തെളിവുമില്ലാതെ എന്തും വെട്ടിവിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് വ്യക്തിയെ വലിച്ചെറിയുന്നുണ്ട്. ഭയം അന്ധവിശ്വാസത്തിന്റെ വളമാകുന്നു;അജ്ഞത ആഭരണവും. ബാല്യത്തില്‍ മതം മുന്നോട്ടുവെക്കുന്ന കെട്ടുകഥകള്‍ അനായാസം വിശ്വസിച്ച് ശീലിക്കുന്ന ഒരാള്‍ക്ക് സ്വര്‍ണണച്ചേന ഭാഗ്യം കൊണ്ടുവരുമെന്ന് കരുതാനോ പെന്‍ഡുലംപ്രവചനത്തില്‍ അഭിരമിക്കാനോ വിഷമമുണ്ടാകില്ല. ആനയ്ക്കു പണിഞ്ഞ വാതിലിലൂടെ ആട് കയറിവരുന്നുവെന്ന് മാത്രം. ചോദ്യംചോദിക്കാനും അന്വേഷിക്കാനും വിസമ്മതിക്കുന്ന ഒരു പൊതുബോധത്തിന്റെ ഉത്പത്തിപുരാണം അവിടെയാരംഭിക്കുന്നു.

വാചികതലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ പ്രയാസമില്ലെങ്കിലും പ്രായോഗികതലത്തില്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല. അന്ധവിശ്വാസവിരുദ്ധ പോരാട്ടങ്ങള്‍ ക്രമേണ മതങ്ങളിലേക്കും അവയുയര്‍ത്തുന്ന ദൈവ സങ്കല്‍പ്പങ്ങളിലേക്കും നീളുമെന്നതാണ് മിക്കവര്‍ക്കും തലവേദനയുണ്ടാക്കുന്നത്. ഫലമോ തൊലിപ്പുറത്തെ ചികിത്സയും വഴിപാട് പ്രസ്താവനകളുമായി പോരാട്ടം പരിമിതപ്പെടുന്നു. മതത്തെ വെറുപ്പിക്കാതെ അന്ധവിശ്വാസങ്ങളെ എതിര്‍ക്കാം എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അത്യാഗ്രഹമാണ്. മതപരമായ അന്ധവിശ്വാസങ്ങള്‍ (Faith superstitions), മതജന്യമായ അന്ധവിശ്വാസങ്ങള്‍ (Faith based superstitions)എന്നിങ്ങനെ അലിഖിതമായ ഒരു വേര്‍തിരിവ് നിലവിലുണ്ട്. മതം അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഉത്പ്പന്നങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റിയാല്‍ സൂപ്പര്‍മാര്‍ക്കറ്റ് റദ്ദാക്കപ്പെടും. അന്ധവിശ്വാസങ്ങളില്‍നിന്ന് മതത്തെ മോചിപ്പിക്കുന്നത് സോപ്പ് കഴുകുന്നതുപോലെ. വെടിപ്പാകുന്തോറും 'സോപ്പും' മൃതിയടയും.

നാഡിജ്യോതിഷവും സ്വര്‍ണ്ണച്ചേനയും മുടിപ്പള്ളിയും മകരജ്യോതിയും സംസംജലവും രക്തംകിനിയുന്ന പ്രതിമയുമൊക്കെ മതവിശ്വാസവുമായി ആഴത്തില്‍ ബന്ധമുള്ള വിശ്വാസത്തട്ടിപ്പുകളാണ്. മതവുമായി നേരിട്ട് ബന്ധപ്പെടാത്തപ്പോഴും അതിനെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ് മതജന്യഅന്ധവിശ്വാസങ്ങള്‍. വാസ്തു, ജ്യോതിഷം, മഷിയിട്ടുനോട്ടം, റെയ്ക്കി, ഓജോബോര്‍ഡ്, അക്ഷയത്രിതീയ....എന്നിങ്ങനെ പോകുന്ന ആ നീണ്ട പട്ടിക. ഇവയ്‌ക്കെല്ലാം അടിസ്ഥാന പോഷകവുമെത്തിക്കുന്നത് മതവിശ്വാസം തന്നെയാണ്. മതേതര അന്ധവിശ്വാസങ്ങള്‍ (Secular superstitions) എന്നൊരു മൂന്നാമത്തെ ഇനവുമുണ്ട്. അന്യഗ്രഹജീവികള്‍ (aliens), പറക്കുംതളിക, ഉപജാപങ്ങള്‍ (hoaxes)...തുടങ്ങിയ താരതമ്യേന നിരുദ്രപകരമെന്ന് തോന്നാവുന്ന സങ്കല്‍പ്പങ്ങള്‍ ആ ഗണത്തില്‍ പെടും. ദൈവമില്ല എന്ന് തീര്‍ച്ചയുള്ള യുക്തിവാദികള്‍പോലും വാസ്തു, ഹോമിയോ, പ്രകൃതിചികിത്സ തുടങ്ങിയ അശാസ്ത്രീയ വിശ്വാസങ്ങളുടെ പ്രചാരകരാകുന്ന വിചിത്ര സാഹചര്യവും കേരളത്തില്‍ നിലവിലുണ്ട്. ശാസ്ത്രം മുന്നോട്ടുവെക്കുന്ന രീതിശാസ്ത്രത്തിന്റെ(Methodology) പ്രകടമായ നിരാസം ഇത്തരം മതേതര അന്ധവിശ്വാസങ്ങളുടെ അടിത്തട്ട് പ്രമാണമാണ്.

ശാസ്ത്രത്തിന് തെളിയിക്കപ്പെട്ട തത്ത്വചിന്ത എന്നൊരു നിര്‍വചനമുണ്ട്. (science is proven philosophy). സത്യയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള പ്രയാണത്തില്‍ മനുഷ്യന്‍ ഇന്നുവരെ കണ്ടുപിടിച്ചതില്‍ വെച്ചേറ്റവും ഫലപ്രദവും യുക്തിസഹവുമായ അന്വേഷണമാര്‍ഗ്ഗമാണ് ശാസ്ത്രം കൊണ്ടുവരുന്നത്. ശാസ്ത്രഗരിമയ്ക്ക് അപരിഹാര്യമായ തോതില്‍ പരിക്കേല്‍പ്പിക്കുന്ന ഉത്തരാധുനിക സങ്കല്‍പ്പങ്ങള്‍ മതം വന്‍തോതില്‍ പ്രചരണായുധമാക്കുന്നുണ്ട്. ശാസ്ത്രത്തെ മറ്റേതിനേയും പോലെ ഒരുതരം 'കഥപറച്ചിലാ'യി(narrative of story telling) പരിമിതപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ശാസ്ത്രബോധത്തിന്റെ അവസാന തന്മാത്രയും അലിയിച്ച് കളയാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. പരിഷ്‌ക്കരണപരതയും അസത്യവല്‍ക്കരണക്ഷമതയും (falsifiability) ശാസ്ത്രത്തിന്റെ തീര്‍ച്ചയില്ലായ്മയായി മുദ്രകുത്തപ്പെടുന്നു. തെറ്റുകള്‍ തിരുത്തുന്നതും സ്വയംനവീകരിക്കുന്നതും മോശം പ്രവണതയാണെന്ന പ്രചരണം വരുന്നു. കപടശാസ്ത്രങ്ങളെ ന്യായീകരിക്കാനായി ഹൈസന്‍ബര്‍ഗ്ഗിനെയും അനിശ്ചിതത്വസിദ്ധാന്തത്തെയും വരെ കൂട്ടുപിടിക്കുന്നു.

ശാസ്ത്ര-സാങ്കേതിക നിര്‍മ്മിതികള്‍ കനിഞ്ഞരുളുന്ന ഭൗതികനേട്ടങ്ങളും സുഖസൗകര്യങ്ങളും നൊട്ടിനുണഞ്ഞുകൊണ്ട് അതിന്റെ തടിത്തണ്ടില്‍ കത്തിവെക്കുന്ന പ്രവണത കൂടിവരികയാണ്. ഉത്തരാധുനികസദസ്സുകളില്‍ ശാസ്ത്രം നിര്‍ലോഭമായി അപഹസിക്കപ്പെടുന്നു. ശാസ്ത്രം ഇന്ന് കണ്ടെത്തുന്നതൊക്കെ തങ്ങളുടെ മതപുസ്തകളിലുണ്ടെന്ന മതഫലിതം വിരസമായി ആവര്‍ത്തിക്കപ്പെടുന്നു. ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും കഞ്ഞികുടി മുട്ടുമെന്ന് പേടിച്ചാവണം ശാസ്ത്രം കണ്ടുപിടിച്ച ശേഷമേ അതൊക്കെ മതഗ്രന്ഥത്തില്‍ എവിടെ വരുമെന്ന് എന്ന് ഇക്കൂട്ടര്‍ സ്ഥിരീകരിക്കാറുള്ളു. സിനിമ തിയേറ്ററിലെത്തുന്നതിന് മുമ്പ് സി.ഡി പുറത്തിറങ്ങിയാല്‍ നിര്‍മ്മിതാവ് കുത്തുപാളയെടുക്കുമല്ലോ!

അന്ധവിശ്വാസവിരുദ്ധദൗത്യങ്ങള്‍ മിക്കപ്പോഴും തട്ടിത്തകരുന്നത് മതമെന്ന മഞ്ഞുമലയില്‍ ഇടിച്ചാണ്. മതവിമര്‍ശനം ഒഴിവാക്കി അന്ധവിശ്വാസങ്ങളെ മാത്രം എതിര്‍ക്കുക അഭികാമ്യവും പ്രായോഗികവുമായി തോന്നാമെങ്കിലും രക്തംചിന്താതെ മാസം മുറിക്കുന്നതുപോലെ ദുഷ്‌ക്കരമാണത്. ദൈവം ലോകത്തെ ഏറ്റവും ജനകീയവുമായ അന്ധവിശ്വാസമാണ്. അതാണ് മതത്തിന്റെ തുറുപ്പുചീട്ട്. ദൈവസംബന്ധിയായി ശാസ്ത്രത്തിന് ഒന്നും പറയാനില്ലെന്നും അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നുമുള്ള പരിചിതമായ 'ഇടപെടാതിരിക്കല്‍ നയം'(Non-overlapping magisteria or 'NOMA') ലോകമെമ്പാടുമുള്ള ശാസ്ത്രവിരുദ്ധപ്രസ്ഥാനങ്ങള്‍ക്ക് സഹായകരമായി വര്‍ത്തച്ചിട്ടുണ്ട്. മതമൊഴികെയുളള മേഖലകളില്‍ മാത്രം അഭിപ്രായപ്രകടനം നടത്തി മുന്നോട്ടു പൊയ്‌ക്കൊള്ളാം എന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ ശാസ്ത്രത്തിന് ഗുണകരമായിട്ടില്ല. ഒട്ടുമിക്ക വിശ്വാസമാലിന്യങ്ങളും സമൂഹത്തിലേക്ക് ഇരച്ചുകയറാന്‍ വഴിവെട്ടുന്നത് മതമാണെന്ന തണുത്ത സത്യം നിരാകരിച്ചുകൊണ്ടുള്ള ശാസ്ത്രപ്രചരണം ഫലപ്രദമാകില്ല; ഫലപ്രദമായിട്ടുമില്ല.

അന്ധവിശ്വാസവിരുദ്ധ-ശാസ്ത്രപ്രചരണങ്ങളുടെ ഭൂമികയില്‍ നിന്നും മതേതരശക്തികളുടെ ക്രമേണയുള്ള പിന്‍മാറ്റം ഇരുട്ട് വര്‍ദ്ധിപ്പിക്കുന്നതില്‍നിര്‍ണ്ണായകമായി. 'അന്ധവിശ്വാസങ്ങള്‍ക്കെതിരാണ് പക്ഷെ മതവിശ്വാസങ്ങള്‍ക്കെതിരല്ല'എന്ന 'പ്രായോഗികബുദ്ധി' ഫലത്തില്‍ ജനത്തിന്റെ അന്ധവിശ്വാസത്വര വര്‍ദ്ധിപ്പിക്കുകയായിരുന്നു. ''അതാകാമെങ്കില്‍ എന്തുകൊണ്ട് ഇതായിക്കൂടാ?''എന്ന ചോദ്യം നിരന്തരം തിരിഞ്ഞുകുത്തി. ഏതൊക്കെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചരണം നടത്താം? പരിധി എവിടെ വരെയാകാം? ആശയക്കുഴപ്പത്തിലകപ്പെട്ട് പുരോഗമനശക്തികള്‍ പകച്ചുനിന്നു. അക്ഷയത്രിതീയയെ തള്ളിപ്പറഞ്ഞ് ചാനലുകളില്‍ പരന്നൊഴുകിയ ശാസ്ത്രചിന്തകന് അതിന്റെ പിന്നിലെ ഐതിഹ്യവും മതവ്യാഖ്യാനവും കേട്ട് പത്തി താഴ്‌ത്തേണ്ടി വന്നതില്‍ ഈ ദുര്യോഗത്തിന്റെ കയ്യൊപ്പുണ്ട്. അക്ഷയത്രിതീയ അന്ധവിശ്വാസമാണ്, ധൂര്‍ത്താണ്... പക്ഷെ അതിന് മതകഥകളുടെ പിന്തുണയുണ്ടെങ്കില്‍ എന്തു ചെയ്യാനാവും??

മലയാളി ഭൗതികാസക്തിയുടെ നെരിപ്പോടില്‍ നീറിപ്പുകയുകയാണ്. ഭക്തി എന്നാല്‍ ഭൗതികാസക്തിയുടെ ചുരുക്കപ്പേരാകുന്നു. ആസക്തികൊണ്ടു വീര്‍പ്പുമുട്ടുന്നവന് മിഥ്യാസുഖം പകരാന്‍ മതഭക്തിക്കും അന്ധവിശ്വാസങ്ങള്‍ക്ക് സാധിക്കും. തേക്കും മാഞ്ചിയവും നാനോത്തട്ടിപ്പുമൊക്കെ ഹിറ്റാകുന്നത് അങ്ങനെയാണ്. അന്ധവിശ്വാസങ്ങള്‍ തട്ടിപ്പാണെന്ന് കാര്യകാരണസഹിതം തെളിയിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ദിവ്യാത്ഭുതങ്ങളുടെ കള്ളി വെളിച്ചത്തു കൊണ്ടുവന്നതു കൊണ്ടുമാത്രം അവയൊന്നും അപ്രത്യക്ഷമായിട്ടില്ല. ഒക്കെ രൂപവും ഭാവവും മാറി നിര്‍ബാധം തിരിച്ചെത്തുകയാണ് പതിവ്. ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി ഉറച്ച ഒന്നിനെ വൈചാരികമായി റദ്ദാക്കാനും. ശാസ്ത്രീയവും പ്രകൃതിശാസ്ത്രപരവുമായ ഒരു ജീവിതവീക്ഷണം ആദ്യംതന്നെ സൃഷ്ടിച്ചെടുക്കുക മാത്രമാണ് ഇവിടെ ഏക പോംവഴി. അതല്ലെങ്കില്‍ വ്യക്തി സ്വയം മോചിതനാകണം; അതാകട്ടെ അത്ര എളുപ്പവുമല്ല.

യുവത്വം അനായാസം ക്ഷിപ്രവിശ്വാസത്വരയ്ക്ക് അടിപ്പെടുന്നതാണ് സമകാലികകേരളത്തിലെ മഹാദുരന്തം. പ്രായംചെന്നവരുടേയും സ്ത്രീകളുടേയും വിഹാരരംഗമായിരുന്ന ഒരിടത്തേക്ക് ചെറുപ്പക്കാര്‍ ആസുരതയോടെ കടന്നുചെന്നത്. പഴംപുരാണവും പ്രാചീന ലോകവീക്ഷണവുമായി പിന്തിരിഞ്ഞോടുന്ന യുവത്വം ഏതൊരു നാഗരികസമൂഹത്തെ സംബന്ധിച്ചിടത്തോളവും അത്യാഹിതം തന്നെയാണ്. 'അന്ധവിശ്വാസം ലജ്ജാകരം'എന്ന എണ്‍പതുകളിലെ പൊതുബോധത്തില്‍നിന്നും 'അന്ധവിശ്വാസിയാകുന്നതില്‍ അഭിമാനിക്കുക'(Proud to be superstitious) എന്ന പിന്തിരിപ്പന്‍ മുദ്രവാക്യം നെഞ്ചിലേറ്റാന്‍ യുവത്വം വെമ്പുന്നു. മതചിഹ്നങ്ങള്‍ അഭിമാനമായി കാണുന്ന, പെണ്‍വേഷം കെട്ടി ദേവപ്രീതി ഉറപ്പുവരുത്താന്‍ തമ്മിലടിക്കുന്ന, നിസ്‌ക്കാരത്തഴമ്പിന് നിറമടിച്ച് മതഭക്തിക്ക് പരസ്യംനല്‍കുന്ന കോളേജ് അധ്യാപകരും ഐ.എ. എസ്സുകാരും സിനിമതാരങ്ങളും അടങ്ങുന്ന മലയാളിയുവത്വം നാളെയെക്കുറിച്ച് വരയ്ക്കുന്ന ചിത്രം തീര്‍ത്തും പ്രകാശരഹിതമാണ്.

മതപരിഷ്‌ക്കരണം ആന്തരികമായി പ്രോത്സാഹിപ്പിക്കപ്പെടണം. അതല്ലെങ്കില്‍ മതവികാരം ഇളക്കിവിട്ട് അതിനെ പ്രതിരോധിക്കാന്‍ പിന്തിരിപ്പന്‍ശക്തികള്‍ക്ക് എളുപ്പമാണ്. പരിമിതമായ ആഭ്യന്തരകലഹത്തിലൂടെ മതനവീകരണത്തിന് ഉദ്യമിച്ചതാണ് വിവേകാന്ദനേയും ശ്രീ നാരായണ ഗുരുവിനേയും രാജാറാം മോഹന്റോയിയേയും ശ്രദ്ധേയരാക്കിയത്. ഉന്നത മാനവികബോധവും യുക്തിവാദാഭിമുഖ്യവും ഇവരുടെ കൊടിയടയാളങ്ങളായിരുന്നു. 1830 ലെ സതി നിരോധനബില്‍ , 1856 ലെ വിധവാവിവാഹം അനുവദിച്ചുകൊണ്ടുള്ള ബില്‍ , 1891 ലെ കണ്‍സെന്റ് ബില്‍ തുടങ്ങി ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന നിരവധിയായ മതനവീകരണ നീക്കങ്ങളാണ് ഭാരതീയസമൂഹത്തില്‍നിന്നും വിശ്വാസ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നിര്‍ണ്ണായകമായത്. ഭരണകൂടത്തിനറെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളായിരുന്നു ഇവയൊക്കെ. പക്ഷെ മതം അത്തരം നീക്കങ്ങളെ എക്കാലത്തും ചെറുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍നിന്നും പന്ത്രണ്ടായി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ(1891) മുന്നോട്ട് വന്നവരില്‍ പ്രധാനി ലോകമാന്യ ബാലഗംഗാധര തിലകനായിരുന്നുവെന്ന് പറയുമ്പോള്‍ ഇക്കാര്യത്തില്‍ പാരമ്പര്യശക്തികളുടെ പൊതുനിലപാട് എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു.

ജനകീയ മാധ്യമമായ സിനിമയും വിവരവിനിമയ-മാധ്യമങ്ങളും അന്ധവിശ്വാസങ്ങളുടെ വിഷക്കാറ്റൂതി കേരളത്തിന്റെ സാംസ്‌ക്കാരികമണ്ഡലത്തെ കറുപ്പിക്കുകയാണ്. മതഭക്തിയിലെ ആധുനികവേലിയേറ്റം ഒരു ടെലിവിഷന്‍ജന്യരോഗമാണെന്ന നിരീക്ഷണമുണ്ടല്ലോ. രാമായണം, മഹാഭാരതം, ബൈബിള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയ സുദീര്‍ഘമായ ടി.വി.സീരിയലുകളും മതപ്രചരണം ലക്ഷ്യമിടുന്ന സ്‌പോണ്‍സേഡ് പരിപാടികളും ലൈവ് ടെലികാസ്റ്റുകളും മലയാളിയുടെ ചിന്താശേഷിയെ മയക്കി കിടത്താന്‍ പര്യാപ്തമായിരുന്നു. ദൃഷ്ടിദോഷവും ഭാഗ്യരത്‌നവും നാനോ തട്ടിപ്പും മണിക്കൂറുകള്‍ നീളുന്ന സ്‌പോണ്‍സേഡ് പരിപാടികളാണ്. അക്ഷരാര്‍ത്ഥത്തില്‍ മതം ഒലിപ്പിച്ചുകൊണ്ടാണ് മിക്ക ചാനലുകളും പ്രഭാതമാരംഭിക്കുന്നത്. ദൃശ്യ-ശ്രാവ്യ മാധ്യമശക്തികള്‍ക്ക് സ്വാധീനമേറുന്തോറും കേരളം ബൗദ്ധികമായും സാംസ്‌ക്കാരികപരമായും ജീര്‍ണ്ണിക്കുകയായിരുന്നു. സമാനമായ അവസ്ഥതന്നെ കലാരംഗത്തും ദൃശ്യമാണ്. ഫ്യൂഡല്‍ബിംബങ്ങളെ ആസുരതയോടെ ഉദാത്തവല്‍ക്കരിച്ച 'ആറാം തമ്പുരാന്‍മാരും'യാഗം നടത്തി മഴ പെയ്യിച്ച 'പൈതൃകങ്ങളും' ഇരന്നും മുണ്ടുമുറുക്കിയും കടംവാങ്ങിയും മതതീര്‍ത്ഥാടനം നടത്തണമെന്ന് വാശിപിടിക്കുന്ന അബുമാരും മലയാളിക്ക് നായകരായി. യാഗനിര്‍വഹണവും ഉത്സവംനടത്തിപ്പും മതതീര്‍ത്ഥാടനവും ഏറ്റവും അനുപമമായ സാമൂഹികപ്രവര്‍ത്തനങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.

മതാത്മകമായാല്‍ എല്ലാമായി('to be religious is everything')എന്ന ധാരണയ്ക്ക് തിടംവെച്ചതോടെയാണ് കുഴിച്ചുമൂടിയ ദുരാചാരങ്ങള്‍ തുടല്‍ പൊട്ടിച്ച് പുറത്തിറങ്ങിയത്. മലയാളിയുടെ ഉത്തമപുരുഷ സങ്കല്‍പ്പത്തെ യുക്തിരഹിതവും മതാത്മകമായ രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതില്‍ ഇത്തരം മാധ്യമഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട്. ഒരിക്കല്‍ തെല്ല് ജാള്യതയോടെ മാത്രം ഏലസ്സുകളും'യന്ത്ര'ങ്ങളും ധരിച്ചിരുന്ന ചെറുപ്പക്കാര്‍ ഇന്ന് തെല്ലൊരു ധാര്‍ഷ്ട്യബോധത്തോടെ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആള്‍ദൈവങ്ങളുടെ മുന്നില്‍ മൂര്‍ച്ഛിച്ചു വീഴുന്ന രാഷ്ട്രീയക്കാരും തേങ്ങയടിച്ചും തേരുവലിച്ചും റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞരും ജീര്‍ണ്ണതയുടെ നേര്‍സാക്ഷ്യങ്ങളായി. പ്രൈം ടൈം വാര്‍ത്തകളില്‍ പോലും സദാ ദൈവം നേരിട്ടു പ്രത്യക്ഷപ്പെടുന്ന അവസ്ഥ. വായിക്കാനും പഠിക്കാനും ഇരിക്കാനും മാത്രമല്ല കിടക്കാനും കുടിക്കാനും ഉറങ്ങാനും പ്രാര്‍ത്ഥനയും മതമന്ത്രങ്ങളും അത്യന്താപേക്ഷിതമാണെന്ന് വരുന്നത് തങ്ങളുടെ കീശ നിറയ്ക്കുമെന്ന് മാധ്യമശക്തികള്‍ തിരിച്ചറിഞ്ഞു. എന്തിനും ഏതിനും പ്രാര്‍ത്ഥിക്കാനായി പ്രേക്ഷകരോട് ആഹ്വാനംചെയ്യുന്ന അവതാരകരുണ്ടായി. തൃപ്പൂത്തും പൊങ്കാലയും പേട്ട തുള്ളലും പാട്ടകൊട്ടും മഹാസംഭങ്ങളായി ലൈവായി സ്വീകരണമുറിയിലെത്തി.

മതേതരം (secular) എന്ന കള്ളപ്പേരില്‍ ആഘോഷിക്കപ്പെടുന്ന നമ്മുടെ വിദ്യാഭ്യാസത്തിനും ദിശാബോധം നഷ്ടപ്പെട്ടതാണ് ഏറ്റവും ഖേദകരം. മതവിമര്‍ശനപരമായ ഒരു വരിപോലും പാഠ്യപദ്ധതിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന വാശിയുമായി പിന്തിരിപ്പന്‍ശക്തികള്‍ കച്ച മുറുക്കിയതോടെ അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരാഹിത്യത്തിനും എതിരെ പ്രയോഗിക്കാമായിരുന്ന ഒരു കരുത്തുറ്റ ആയുധത്തിന്റെ മുന മടങ്ങുകയായിരുന്നു. പൗരോഹിത്യത്തിന്റെ അനുവാദമില്ലാത്തതൊന്നും പഠിപ്പിക്കാനാവില്ലെന്ന സ്ഥിതി പള്ളിയിലെന്ന പോലെ പള്ളിക്കൂടത്തിലേക്കും വ്യാപിച്ചു. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും കഴിക്കുന്ന ഭക്ഷണത്തിലും മതം പ്രസരിച്ചു. അന്ധന്ധവിശ്വാസങ്ങളേയും ദുരാചാരങ്ങളേയും ചോദ്യംചെയ്യാനോ വിമര്‍ശിക്കാനോ ഇന്ന് വിദ്യാര്‍ത്ഥിക്ക് അനുവാദമില്ല. ചരടുംകുറിയും ഏലസ്സുംകെട്ടി അദ്ധ്യാപകര്‍ അഭിമാനബോധത്തോടെ കളാസ്സ് മുറികളിലേക്ക് ഒഴുകിയെത്തിയതോടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാലയങ്ങളില്‍ നിന്നും വഴിമാറി നടക്കാന്‍ തുടങ്ങി. ഒരര്‍ത്ഥത്തില്‍ മദ്രസാ വിദ്യാഭ്യാസംപോലെ മതവിധേയമായാണ് ഇന്ന് പൊതുവിദ്യാഭ്യാസം മുന്നോട്ട് നീങ്ങുന്നത്. വിദ്യാഭ്യാസനിയമങ്ങള്‍ ഫലത്തില്‍ മതസംരക്ഷണനിയമങ്ങള്‍ തന്നെ. അന്ധവിശ്വാസിയായ വിദ്യാര്‍ത്ഥിക്ക് ആര്‍ട്ടിക്കിള്‍ 51 എ(എച്ച) പ്രകാരം ശാസ്ത്രബോധം ഉപദേശിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകന് ഒരുപക്ഷെ ഐ.പി.സി 295 എ യുടെ വിഷചുംബനം ലഭിച്ചെന്നിരിക്കാം. നമുക്കിനി ഏതെങ്കിലും അന്ധവിശ്വാസം നീക്കംചെയ്യാനാവുമോ? ഒരുപക്ഷെ ചെയ്തതൊക്കെ ചെയ്തു;നടന്നതൊക്കെ നടന്നു-ഇനിയൊന്നും നടപ്പില്ല എന്നതാണ് സ്ഥിതി. ജനാധിപത്യത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും സുഭ്രദ്രമാണെന്ന് വരുന്നു. അവയെ വോട്ടിനിട്ട് തോല്‍പ്പിക്കാനാവില്ലല്ലോ.

ശാസ്ത്രത്തിന്റെ ലേബലില്‍


അന്ധവിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും 'ശാസ്ത്രീയത' ഉണ്ടെന്ന് വാദം ഒരു സുകുമാരകലയായി വികസിച്ചിരിക്കുന്നു. വിരോധാഭാസമെന്ന് പറയട്ടെ, ശാസ്ത്രത്തിന്റെ ചെലവിലാണ് ഇന്ന് ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും കൊഴുക്കുന്നത്. 'പോസിറ്റീവ് എനര്‍ജി'വാദം അതിലൊന്നാണ്. പട്ടാപ്പകല്‍ കണ്‍മുമ്പില്‍ ഒരു ആന വന്നുനിന്നാല്‍ അതെന്താണെന്ന് ആരായുന്നവരും വെടിക്കെട്ട് നടക്കുന്നിടത്ത് ചെന്ന് പുകയുടെ കാരണമന്വേഷിക്കുന്നവരും 'പോസീറ്റീവ് എനര്‍ജി-നെഗറ്റീവ് എനര്‍ജി'എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭൂതബാധിതരെപ്പോലെ ചാടിയെഴുന്നേല്‍ക്കുകയാണ്! അവര്‍ക്കെല്ലാം മനസ്സിലായി!! നമുക്ക് ഹിതകരവും ഉന്മേഷകരവുമായി തോന്നുന്ന സംഭവങ്ങളും അനുഭവങ്ങളും നിരവധിയുണ്ട്. പൂച്ചയ്ക്ക് പച്ചമീന്‍ കാണുന്നത് ആവേശകരമാണ്. ഭക്തന് ഭജനയും തീര്‍ത്ഥാടനവും ശയനപ്രദക്ഷിണവും സന്തോഷകരം. ഇഷ്ടവിഭവങ്ങളില്‍ 'പോസിറ്റീവ് എനര്‍ജി' ധാരാളമുണ്ട്! മലയാളിക്കത് കരിമീനാണെങ്കില്‍ ചൈനക്കാരന് പാമ്പോ നായയോ ആയെന്നുവരാം. പുഞ്ചിരിയും ആശ്വാസവചനങ്ങളും സഹായവാഗ്ദാനങ്ങളും പൊതുവെ ആരിലും നല്ല പ്രതികരണമുണ്ടാക്കും.

ആസ്വാദ്യകരമായ അനുഭവങ്ങളെ 'പോസിറ്റീവ് എനര്‍ജി'നല്‍കുന്നവയെന്നും മോശം അനുഭവം സമ്മാനിക്കുന്നവയെ നെഗറ്റീവ് എനര്‍ജിയെന്നും ആലങ്കാരികമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ആത്മവിശ്വാസം, പ്രസരിപ്പ്, ഉന്മേഷം തുടങ്ങിയ പരിചിതപദങ്ങള്‍ക്ക് പകരം 'പോസിറ്റീവ് എനര്‍ജി' എന്ന ശാസ്ത്രപദം ഉപയോഗിക്കുന്നതിലൂടെ തങ്ങളുടെ കപടസിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രപരിവേഷം നേടിയെടുക്കാനാണ് ഇത്തരം ശക്തികള്‍ ഉദ്യമിക്കുന്നത്. ജനമനസ്സില്‍ ശാസത്രത്തിനുള്ള സ്വീകാര്യത ചൂഷണം ചെയ്യാനാണിവിടെ ഉദ്യമം. മറ്റ് ഫലങ്ങളൊന്നും നല്‍കിയില്ലെങ്കില്‍ പോലും ആചാരങ്ങള്‍ 'പോസിറ്റീവ് എനര്‍ജി'തരുമെന്ന വികലവാദമാണ് ഉയര്‍ത്തുന്നത്.പോസിറ്റീവ് എനര്‍ജിയെന്നാല്‍ തൃപ്തിയും സന്തോഷവുമാണെങ്കില്‍ അതങ്ങനെതന്നെ തുറന്ന് പറയുന്നതല്ലേ അഭികാമ്യം?!

പോസീറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി എന്നിങ്ങനെ രണ്ടു തരം എനര്‍ജിയെപ്പറ്റി ശാസ്ത്രത്തിന് അറിവില്ല. പ്രവര്‍ത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജ്ജം.നെഗറ്റീവ് എനര്‍ജി എന്നാല്‍ പ്രവര്‍ത്തി ചെയ്യാത്ത ഊര്‍ജ്ജമാണ് എന്നൊക്കെ തട്ടിവിട്ടുകളയും. എന്നാല്‍ സംഗതി നേര തിരിച്ചാണ്. മാനസികസമ്മര്‍ദ്ദം, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ വികാരങ്ങള്‍ ഒരാളുടെ സക്രിയത കൂട്ടുകയും പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.

അന്ധവിശ്വാസ-ദുരാചാര പ്രവണതകളെ പിന്തുണ്‌യ്ക്കാനായി ശാസ്ത്രം കഴിഞ്ഞാല്‍ പിന്നെ കൂട്ടു പിടിക്കുന്നത് 'പൈതൃക'ത്തെയാണ്. ഐശ്വര്യലബ്ധിക്കായി ദേവി വിഗ്രഹത്തിന്റെ ആര്‍ത്തവരക്തം പുരണ്ട തുണി ലേലത്തില്‍ സ്വന്തമാക്കുന്നത് ദുരാചാരമായി കാണുന്ന 'പുരോഗമനവാദി'നിലവിളക്ക് കൊളുത്തുന്നതില്‍ അഗാധമായ ശാസ്ത്രീയത കണ്ടെത്തും. സത്യത്തില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും ദേവിയുടെ തൃപ്പൂത്ത് തുണി ലേലം പിടിക്കുന്നതും കടം ഒഴിയാനായി വാസ്തുപ്രകാരം കിണറ് മൂടുന്നതും താത്ത്വികമായി ലക്ഷ്യമിടുന്നത് ഒന്നുതന്നെ. ഒന്ന് തെറ്റാണെങ്കില്‍ മറ്റുള്ളവയും സമാനം. പണ്ട് സന്ധ്യസമയത്ത് വീട്ടില്‍ എണ്ണവിളക്ക് കൊളുത്തിവെക്കുന്നത് രാത്രിയില്‍ വീട്ടിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വഴി കാട്ടാനും വീടിനുള്ളില്‍ അന്ധകാരമകറ്റാനുമായിട്ടായിരുന്നു. വൈദ്യുതി വിളക്കുകള്‍ വന്നതോടെ എണ്ണവിളക്കുകള്‍ അപ്രസക്തമായി. നിലവിളക്കിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് പൈതൃകത്തോടുള്ള പ്രണയം കൊണ്ടാണെന്ന് ധരിക്കേണ്ടിതില്ല. വിളക്കല്ലിവിടെ പ്രധാനം; മറിച്ച് ഒപ്പംനടത്തുന്ന മതാരാധനയാണ്. സംസ്‌ക്കാരത്തിന്റെ അടയാളം മാത്രമെങ്കില്‍ നിലവിളക്ക് കൊളുത്താന്‍ ആളുണ്ടാവില്ല. എന്നാല്‍ മതാചാരമെന്ന നിലയില്‍ അതിന് ആരാധകര്‍ ഏറെയുണ്ടാവും. ചില വിഭാഗങ്ങള്‍ നിലവിളക്കിനോട് മുഖം തിരിക്കുന്നതിന്റെ കാരണമതാണ്. വൈദ്യുതഫാനിന്റെ കീഴിലിരുന്ന് വിശറി ഉപയോഗിക്കണമെന്ന് ആരും വാശിപിടിക്കില്ലല്ലോ. നിലവിളക്ക് സംരക്ഷിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് മതം തന്നെയാണ്.

പൈതൃകപ്രണയവും ശാസ്ത്രപ്രേമവും കൂട്ടിക്കുഴച്ച് അന്ധവിശ്വാസസംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയും പ്രബലമാണ്. ഈയിലെ കണ്ണൂരില്‍ 12 കോടി രൂപ ചെലവില്‍ കൊണ്ടാടിയ നടന്ന അതിദുദ്രമഹായജ്ഞത്തിനെതിരെ പരിഷത്ത് ഒരു നവോത്ഥാന സദസ്സ് സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. യജ്ഞവാദികള്‍ പ്രചരണം അടിമുടി ശാസ്ത്രമയമാണ്. ബ്രോഷര്‍ നിറയെ ശാസ്ത്രനിയമങ്ങള്‍ , ശാസ്ത്രീയവിശദീകരണങ്ങള്‍ !! യജ്ഞത്തിന്റെ ചൂടും പ്രകാശവും അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുമെന്നും ബാക്ടീരിയകളെ ഉന്മൂലനം ചെയ്യുമെന്നൊക്കെയാണ് വാഗ്ദാനം. നിലവിളക്ക് കൊളുത്തിവെക്കുന്നതിനും ഇതേ ന്യായീകരണം ഉന്നയിക്കപ്പെടാറുണ്ടല്ലോ. ഭൂമി സത്യത്തില്‍ ഒരു ബാക്ടീരിയഗ്രഹമാണ്. ബാക്ടീരിയകളെല്ലാം മനുഷ്യന്റെ ശത്രുക്കളാണെന്ന് വാദിക്കുന്നവര്‍ മനുഷ്യശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ പത്ത് ശതമാനം ബക്ടീരിയകളുടേതാണെന്നും ഭൂമിയുടെ മൊത്തം ഭാരത്തിന്റെ പത്ത് ശതമാനം ബാക്ടീരിയകളുടേതാണെന്നും മറക്കുന്നു. ശസ്ത്രക്രിയ മുറികളില്‍ നിലവിളക്ക് കൊളുത്തിയാല്‍ അണുബാധ തടയാമെന്ന സിദ്ധാന്തവും ഇനി പ്രതീക്ഷിക്കാം. നിലവിളക്കിന്റെ ചെറുവെട്ടത്തില്‍ ഇത്രയധികം 'അണുനാശം'ഉണ്ടാവുകയാണെങ്കില്‍ വീട്ടുമുറ്റത്ത് കരിയില കൂട്ടി തീയിട്ടാല്‍ വീടും പരിസരവും ഏതാണ്ട് സമ്പൂര്‍ണ്ണമായും അണുവിമുക്തമാകേണ്ടതാണ്! അടുക്കളയൊക്കെ അണുവിന്റെ ശ്മശാനഭൂമിയെന്നും വിളിക്കേണ്ടിവരും.'പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും'' എന്ന വാഗ്ദാനത്തോടെ ആഹാര-ഔഷധ വസ്തുക്കള്‍ വിറ്റഴിക്കുന്നതിന് സമാനമായ തട്ടിപ്പാണിത്. പ്രതിരോധശേഷി പരിധിയിലധികമായാല്‍ അത് ജീവിക്ക് ഹാനികരമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതാവുന്നിടത്താണ് ഇത്തരം പ്രചരണങ്ങള്‍ വിറ്റുപോകുന്നത്.

അന്ധവിശ്വാസപരമായ ആചാരങ്ങള്‍ 'സംസ്‌ക്കാരിക ഫോസിലാ'ണെന്ന(cultural fossil) പ്രചരണമാണ് മറ്റൊന്ന്. ഉത്തരാധുനികതയാണ് ഇവിടെ പക്കമേളവുമായെത്തി രംഗം കൊഴുപ്പിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഒക്കെ പ്രാചീനവും പരമ്പരാഗതവുമാണെന്നത് ശരി തന്നെ. പക്ഷെ ആ രീതിയില്‍ നോക്കിയാല്‍ സതിയും ശൈശവവിവാഹവും നരബലിയും അയിത്തവും അടിമത്തവുമൊക്കെ 'സാംസ്‌ക്കാരിക ഫോസിലു'കളാണ്. മരവുരിയില്‍ നിന്നാണ് 'പൈതൃകവാദികള്‍ ' പട്ടുപുടവയിലെത്തിയത്. അരണി ഉപേക്ഷിച്ച് തീപ്പെട്ടി കയ്യിലെടുത്തു. പൂര്‍വസൂരികള്‍ നഗ്നപാദരായിരുന്നിട്ടും പൈതൃകവാദികള്‍ പാദുകങ്ങളിലേക്ക് ചുവടുമാറ്റി. ആവശ്യമില്ലാത്തതൊക്കെ അനാചാരം, സൗകര്യപ്രദമായത് സദാചാരം-അത്രയേ ഉള്ളൂ. പഴമയോടും പാരമ്പര്യത്തോടും മുഖംതിരിക്കുന്നവരും ആഴ്ചതോറും ഫാഷന്‍ മാറുന്നവരും സ്വന്തം അന്ധവിശ്വാസം സംരക്ഷിക്കാനായി 'പൈതൃകവാദി'യുടെ വേഷമണിയുന്നു. മാതൃഭാഷയെ മറക്കുന്നു, കാട് മുടിക്കുന്നു, വയല്‍ നികത്തുന്നു, കുന്നിടിക്കുന്നു, പശുവിനെ വില്‍ക്കുന്നു, ചാണകത്തെ വെറുക്കുന്നു....നിലവിളക്കിനായി, നിലവിളക്കിനായി മാത്രം നിലവിളിക്കുന്നു... വിചിത്രമല്ലേ ഈ പൈതൃകവാദം?!

അന്ധവിശ്വാസങ്ങള്‍ക്കെതിരെ മതങ്ങളും!

മുഖ്യധാരാ മതസംഘടകള്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാന്‍ അനുയായികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ക്യാമ്പെയിനുകള്‍ നടത്തുന്നിടത്തു വരെ കാര്യങ്ങളെത്തിയിരിക്കുന്നു.'മതവിശ്വാസിയാകൂ, പക്ഷെ അന്ധവിശ്വാസിയാകാതിരിക്കൂ''('be religious but not superstitious') എന്നാണവര്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന വിചിത്രസന്ദേശം. മുഖ്യധാര ക്രൈസ്തവസഭകള്‍ കച്ചവടം മുഴുവന്‍ കരിഷ്മാറ്റിക്ക് കേന്ദ്രങ്ങളിലേക്കും സുവിശേഷപ്രഭുക്കളിലേക്കും ഒഴുകുന്നതില്‍ ഖിന്നരാണ്. മുജാഹുദ്ദീനുകള്‍ സുന്നികളെ അന്ധവിശ്വാസികളെന്ന് വിളിച്ചാക്ഷേപിക്കുന്നു; സുന്നികള്‍ തിരിച്ചും. ആദ്ധ്യാത്മികപ്രഭുക്കള്‍ വിഗ്രഹാരാധന അന്ധവിശ്വാസമാണെന്ന് അടക്കംപറയുന്നു; വിഗ്രഹാരാധകരുടെ ചെലവില്‍ സ്വന്തം ജീവിതം ഹിറ്റാക്കുന്നു! ചുരുക്കി പറഞ്ഞാല്‍ സമൂഹത്തിലെ ഇരുട്ടുകണ്ട് മതങ്ങളും മതപണ്ഡിതരും വരെ അമ്പരന്നു തുടങ്ങിയിരിക്കുന്നു! ശാസ്ത്ര-പുരോഗമനസംഘടനകള്‍ എന്തെങ്കിലും കേള്‍ക്കുന്നുണ്ടോ?

പരിസ്ഥിതിപ്രവര്‍ത്തനവും സാമ്രാജ്യത്വവിരുദ്ധസമരവും മതവെറിയന്‍മാര്‍ ഹൈജാക്ക് ചെയ്‌തെന്ന പരിദേവനം കൊണ്ട് സാംസ്‌ക്കാരികമണ്ഡലം മുഖരിതമാകവെ സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ദൗത്യംകൂടി അവരെ ഏല്‍പ്പിച്ച് കൊടുത്ത് സ്വീകാര്യതയുടെ ചതുപ്പുനിലങ്ങളില്‍ ഒളിച്ചിരിക്കാനാണ് പുരോഗമപ്രസ്ഥാനങ്ങള്‍ ഉദ്യമിക്കുന്നതെങ്കില്‍ ചരിത്രം അവരെ കുറ്റക്കാരെന്ന് വിധിക്കും. അന്ധവിശ്വാസനിര്‍മാര്‍ജ്ജനം യുക്തിവാദികളും പരിഷത്തുകാരും മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? ഒലിച്ചുപോകുന്ന ശാസ്ത്രബോധവും യുക്തിചിന്തയും തിരിച്ചുപിടിക്കണമെന്ന ഒരു പൊതുബോധം ഉരുത്തിരിയേണ്ടതുണ്ട്. ചില രാഷ്ട്രീയശക്തികള്‍ ഈ നിലയ്ക്ക് ചിന്തിച്ച് തുടങ്ങിയിരിക്കുന്നത് ശുഭോദര്‍ക്കമാണ്. വിദ്യാഭ്യാസമേഖല തന്നെയാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. യുദ്ധംജയിക്കുന്നതും തോല്‍ക്കുന്നതും അവിടെയാണ്. മതേതരം എന്ന വ്യാജേന നല്‍കപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസം കുട്ടിയുടെ ചിന്താശേഷി തകര്‍ത്തെറിയുന്നതാണ്. കുട്ടിക്കാലം മുതല്‍ അന്ധവിശ്വാസങ്ങളെ ആഘോഷിക്കാന്‍ പരിശീലനം ലഭിക്കുന്ന ഒരാള്‍ മുതിരുമ്പോള്‍ മാറി ചിന്തിച്ചുകൊള്ളുമെന്ന് കരുതുന്നത് മൗഡ്യമാണ്. യാഗവുംയജ്ഞവും അക്ഷയത്രിതീയയും പോലെ നാളെ സതിയും ശൈശവ വിവാഹവും പുനരുജ്ജീവിപ്പിച്ചാല്‍ ആര്‍ക്കെന്ത് ചെയ്യാനാവും? വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം ഇത്തരം പിന്തിരിപ്പന്‍ ശ്രമങ്ങളെ വോട്ടിനിട്ട് പരാജയപ്പെടുത്താനാവില്ല.

ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരുരള ചോറോ ഒരു തുള്ളി ഔഷധമോ ഒരു കീറ് തുണിയോ കൊടുക്കാത്തവനും മരണശേഷം എ.സി വാഹനത്തില്‍ പോയി ആര്‍ഭാടപൂര്‍വം ബലിയിട്ട് മേനി നടിക്കുന്നു. രാവണന്‍ കോട്ടകള്‍ പോലുള്ള ഭവനങ്ങള്‍ വെച്ചും പച്ചക്കറിപോലെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയും ആര്‍ഭാടവും പൊങ്ങച്ചവും കാട്ടുന്ന മലയാളിക്ക് ശാസ്ത്രമെന്നാല്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണം മാത്രമാണ്. സ്വാശ്രയബോധവും ശാസ്ത്രചിന്തയും പ്രോത്സാഹിപ്പിക്കാന്‍ പരിഷത്തിനെ പോലുള്ള പ്രസ്ഥാനങ്ങള്‍ ദശകങ്ങളായി കിണഞ്ഞു പരിശ്രമിക്കുന്നുവെന്നത് വാസ്തവമാണ്. പക്ഷെ ഗുണവും വിലക്കുറവും കണ്ട് അടുപ്പും സോപ്പും വാങ്ങിപ്പോയവരില്‍ നല്ലൊരു പങ്കും അതിന് പിന്നിലെ ആശയപശ്ചാത്തലത്തോട് അന്ധരായി നിലകൊണ്ടു. യുക്തിവാദപ്രവര്‍ത്തനവും ശാസ്ത്രപ്രചരണവുമൊക്കെ മെനക്കേടാണ്. തുനിഞ്ഞിറങ്ങുന്നവര്‍ക്ക് വ്യക്തിഗത ഗുണം പൂജ്യവും കഷ്ടനഷ്ട സാധ്യത കനത്തതുമായിരിക്കും. സ്വന്തം വീടും കുടുംബവും അവനെതിരെ തിരിയാം. അന്ധവിശ്വാസങ്ങളെ ആദരിക്കണമെന്ന് വാദിച്ച് നിക്ഷ്പക്ഷവാദികളും ഉത്തരാധുനികരും എപ്പോള്‍ വേണമെങ്കിലും ചാടി വീഴാം. മതത്തിന് മുന്നില്‍ നല്ല പിള്ള ചമയാനുള്ള ഒരരവസരവും പാഴാക്കാത്തവരാണ് ഇക്കൂട്ടര്‍ . പക്ഷെ തോല്‍ക്കുമെന്നുറപ്പുള്ള യുദ്ധമായാലും പോരാടാതിരിക്കുകയെന്നത് ഭാവി തലമുറയോട് ചെയ്യുന്ന അനീതിയാണെന്ന് തിരിച്ചറിയണം. ത്യാഗബുദ്ധികളായ ചില മണ്ടന്‍മാര്‍ സമൂഹനന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇന്ന് നാം ചുറ്റുംകാണുന്ന വെളിച്ചം പിറന്നത്. ദിക്കുകള്‍ ഇരുളുന്നുണ്ടാവാം, എങ്കിലും കുമിഞ്ഞുകൂടുന്ന ഇരുട്ടില്‍ ഒരു ചെറുതിരി കത്തിച്ചുവെക്കുന്നത് മഹത്തായ വിപ്‌ളവം തന്നെയാണ്. പ്രകാശത്തിന് അതിരുകളില്ലെന്ന നിര്‍മലസത്യമാണവിടെ അടയാളപ്പെടുത്തുന്നത്.****** 

(This article was published in sasthragathi magazine dt Dec 1-15, 2012)

15 comments:

Salim PM said...

സര്‍,

വിഷയവുമായി ഒട്ടേറെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും താങ്കള്‍ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ, ഭയലേശമന്യേ തുറന്നു പറയാനുള്ള താങ്കളുടെ ആര്‍ജ്ജവം അഭിനന്ദനീയം തന്നെ. താങ്കള്‍ക്കുള്ള സാമൂഹിക പ്രതിബദ്ധതയുടെ പത്തു ശതമാനമെങ്കിലും മതവിശ്വാസികള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ ലോകം ഇതിനേക്കാള്‍ മെച്ചമായേനെ.

രവിചന്ദ്രന്‍ സി said...

Oh Mr. Salim, happy to know that you still hang around in Boolokam

Anonymous said...

Well said Sir Ravichandran..

Most of these things went over the head .. but will read again and again till i undestand some..!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പോസ്റ്റിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളുമായി 100% യോജിയ്ക്കുന്നു.എന്നാൽ ദൈവ- മത- അന്ധ വിശ്വാസ നിരാസനത്തിൽ സാമൂഹ്യമാറ്റത്തിനുള്ള പ്രസക്തിയെക്കുറിച്ചു കൂടി പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റ് പൂർണ്ണമാകുമായിരുന്നു.അല്ലെങ്കിൽ കേവല യുക്തിവാദം മാത്രമായി അത് അവശേഷിയിക്കില്ലേ?

Unknown said...

ഹോമിയോ അശാസ്ത്രീയം ആണോ

Salim PM said...

അടിയന്‍ ഈ ഭൂലോകത്തു തന്നെയുണ്ട്; ബൂലോകത്തും. താങ്കളെപ്പോലുള്ള സന്മനസ്സുള്ളവര്‍ നേര്‍‌വഴി പ്രാപിക്കണേ എന്ന പ്രാര്‍ഥനയുമായി ;)

രവിചന്ദ്രന്‍ സി said...

ഹോമിയോ താത്ത്വികമായി അശാസ്ത്രീയമാണ്.

StarnetPmna said...

അപ്പൊ താത്ത്വികമല്ലാതെ ശാത്രീയമാണോ?

Baiju Elikkattoor said...

സര്‍,

പതിവ് പോലെ ലേഖനം ഉജ്ജ്വലം! താങ്കള്‍ എത്ര ലളിതമായി പറഞ്ഞാലും ഇതൊക്കെ ആവറേജ് മലയാളിയുടെ തലയ്ക്കു മുകളിലൂടെ മാത്രമേ പോകൂ....!!!!

Unknown said...

aadineyum kaalayeyum kozhiyeyum konnu tinnaam , paalu kudikkaam , mutta tinnaam , mriga bali maatram paadilla? itentu nyaayam ???? anganryenkil dhaanyangalum pachakarikalum kazhikkaan paadilla

Unknown said...

please see KERALAM BRANTHAALAYAM ( Mal: 104) - http://youtu.be/g4bdBkk0eRU,
Ancient India's Engineering skills (Documentary)http://youtu.be/xqIfmvdK5u,http://www.reporteronlive.com/story/4542/index.html

Unknown said...

ഒരുകാലത്ത് കേരളീയ സമൂഹത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതു പക്ഷ പ്രസ്ഥാനങ്ങളും ഒരു പരിധി വരെയെങ്കിലും അന്ധ വിശ്വാസങ്ങളെ യും അനാചാരങ്ങളെയും പ്രതിരോധി ക്കാന്‍ ഉണ്ടായിരുന്നു. ഒരുകാലത്ത് ഇതിന്റെ പ്രവര്‍ത്തകനായിരുന്ന എനിക്ക് താങ്കളുടെ കുറിപ്പ് വായിച്ചപ്പോള്‍ ആത്മ നിന്ദ തോന്നുന്നു. സ്വയം എനിക്കുണ്ടായ ചില മാറ്റങ്ങള്‍ ഓര്‍ത്ത്. നന്ദി നല്ലൊരു ലേഖനത്തിന്.

പ്രവീണ്‍ കാരോത്ത് said...

നല്ല ലേഖനം, പക്ഷെ മതത്തെയും, ആചാരങ്ങളെയും യുക്തിപരമായി നോക്കിക്കാണണം എന്നാണ് എന്‍റെ പക്ഷം. മതം മനുഷ്യന്റെ നന്മക്ക് എന്നതാണ് ആദ്യത്തെ കാര്യം.പിന്നെ എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍, അത്, ഗീതയായാലും, ഖുറാന്‍ ആയാലും, ബൈബിലായാലും, മറ്റേതു ഗ്രന്ഥമായാലും,അത് എഴുതിയ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം, അല്ലാതെ അതിനെ സ്വന്തം അല്ലെങ്കില്‍ ഒരു മതക്കാരുടെ മാത്രം ഗുണത്തിനായി ഉപയോഗിക്കരുത്! ആശംസകള്‍ സുഹൃത്തേ, പക്ഷെ വിശ്വസിക്കാന്‍ ഒരു അത്താണി മനുഷ്യന് ആവശ്യമല്ലേ, അതിനെ എന്ത് പേര് വിളിച്ചാലും?

രവിചന്ദ്രന്‍ സി said...

ശരിയായ ചോദ്യം പ്രവീണ്‍. നാം വികസിപ്പിച്ചെടുക്കുന്ന ശീലത്തിന്റെ ഭാഗമാണത്. അയ്യോ! അമ്മേ! എന്നൊക്കെ വിളിക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ പ്രയാസമല്ലേ? വിളിക്കാനും വിശ്വസിക്കാനും എന്തെങ്കിലും വേണമെന്ന് നാം ആഗ്രഹിച്ചുപോകുന്നതും ഈ കണ്ടീഷനിംഗിന്റെ ഭാഗമായാണ്. മതവിശ്വാസം അത്തരത്തിലൂള്ള ഒരു വൈകാരികശീലമാണ്. RELIGIOUS FAITH IS A HABIT WHICH IS EMOTIONALLY ROOTED AND SOCIALLY CONSTRUCTED. We are trained like Pavlov's dog and Skinner's rat. പണ്ട് ഞങ്ങളുടെ വീട്ടില്‍ ഒരു ജോലിക്കാരനുണ്ടായിരുന്നു. പുള്ളിക്ക് രാവിലെ ദിനകൃത്യങ്ങള്‍ ചെയ്യുന്നതിന് ഒരു ബീഡി അത്യാവശ്യമായിരുന്നു. ബീഡി ഇല്ലെങ്കില്‍ വൈകുന്നേരം വരെ കക്കൂസില്‍ പോകാതെയിരുന്ന് വൈകിട്ട് ചന്തയില്‍ പോയി വാങ്ങി വന്ന് അദ്ദേഹം ലക്ഷ്യം നിര്‍വഹിക്കുമായിരുന്നു. ഞാനദ്ദേഹത്തോട് പലപ്പോഴും ചോദിച്ചു: ചേട്ടാ ഇതില്ലാതെ പറ്റില്ലേ? പറ്റില്ല കുഞ്ഞേ, ശീലിച്ചു പോയി. ആദ്യമൊക്കെ വൃത്തികെട്ട പരിസരത്തിന്റ നാറ്റം സഹിക്കവയ്യാതെ തുടങ്ങിയതാ, ഇപ്പോള്‍ മാര്‍ബിള്‍ പിതിപ്പിച്ച ഫൈവ് സ്റ്റാര്‍ കക്കൂസില്‍ ചെന്നാലും എനിക്ക് ഇതൊരെണ്ണം ഇല്ലാതെ പറ്റില്ല....' ലോകത്ത് ഭൂരിപക്ഷം മനുഷ്യരും ബീഡിയില്ലാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിതാണ്: കുഞ്ഞിന് അത് പറയാം, അവര്‍ക്കും എന്തെങ്കിലുമൊക്കെ കാണും, ബീഡിയല്ലെങ്കില്‍ സിഗരറ്റ്. എന്തെങ്കിലുമില്ലാതെ കക്കൂസില്‍ പോയിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കക്കൂസ് വൃത്തിയാക്കി ഉപയോഗിച്ചാല്‍ പോരേ, ബീഡി വലിച്ചു നശിക്കണോ എന്നു ചോദിച്ചപ്പോള്‍ ഒക്കെ ശീലിച്ചുപോയി ഇനി കയ്യൊഴിയാനാവില്ല എന്നായിരുന്ന മറുപടി :)

പ്രൊമിത്യുസ് said...

ravichandran sir,
ഇത്തരക്കാരുടെ തീവണ്ടിക്കു തല വെച്ച് കൊടുത്തിട്ട് , 60% തലപോയിട്ടും ജീവിക്കുന്ന ഒരു വ്യക്തിയുടെ അനുഭവം കാണാം !